അഞ്ചുപതിറ്റാണ്ടായി മനുഷ്യാവകാശ, പൗരാവകാശ മേഖലകളിൽ ഇടവേളകളില്ലാതെ പ്രവർത്തിക്കുന്ന ശ്രദ്ധേയനായ അഭിഭാഷകൻ തൻ്റെ ഏഴരപ്പതിറ്റാണ്ട് നീണ്ട ജീവിതം ചുരുക്കിപ്പറയുന്നു. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന പുസ്തകം. ആത്മകഥയിൽനിന്ന് ഒരു ഭാഗം: “‘പൗരൻ’ എന്ന സെക്കുലർ പേര് തന്നതിന് നന്ദിയോടെയല്ലാതെ അപ്പനെ ഓർക്കാനാവില്ല. പേരിൽനിന്ന് ജാതിയും മതവുമൊന്നും തിരിച്ചറിയാനാവില്ല എന്നത് ചെറിയ കാര്യമല്ലല്ലോ. നിരന്തരമായ സമരങ്ങൾ, പോരാട്ടങ്ങൾ, ഇടപെടലുകൾ, പിയുസിഎലിൻ്റെ ഭാഗമായുള്ള കമ്മിഷൻ പ്രവർത്തനങ്ങൾ എന്നിവയൊക്കെയാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായുള്ള എന്റെ ജീവിതം. 75 വയസ്സിലെത്തിനിൽക്കുന്നു, ഞാനിപ്പോൾ. തിരിഞ്ഞുനോക്കുമ്പോൾ ചെയ്ത ഒരു കാര്യത്തിൽപ്പോലും കുറ്റബോധമില്ല. ഏതെങ്കിലും വിഷയത്തിൽ ഇടപെടേണ്ടിയിരുന്നില്ല എന്ന് ഒരിക്കൽപ്പോലും തോന്നിയിട്ടുമില്ല. മനസ്സ് ശുദ്ധമാണ്.”