വേരുകൾ, അവിചാരിതം, നിഗൂഢമരണം, തിരുവസ്ത്രം, ഒരു ഭയങ്കര നുണ തുടങ്ങി പതിനേഴ് കഥകളുടെ സമാഹാരം. അമ്മക്കഥകളുടെ അനാദിയായ നൈര്‍മ്മല്യവും അകൃത്രിമമായ ആഖ്യാനവുമാണ് സിന്ധു സുനില്‍ എന്ന വീട്ടമ്മയുടെ കഥകളില്‍ താൻ ദര്‍ശിച്ചതെന്ന് എഴുത്തുകാരനും വാഗ്മിയുമായ എ. പി. അഹമ്മദ് അവതാരികയിൽ എഴുതുന്നു. അവതാരികയിൽ നിന്ന്: “പരിസരക്കാഴ്ചകളുടെ സാക്ഷിവിവരണമാണ് കഥകളുടെ പൊതുസ്വഭാവം. കഥാരചനയുടെ കാലസൂത്രങ്ങളോട് മത്സരിക്കാനോ, സാഹിത്യ പ്രസ്ഥാനങ്ങളുടെ രൂപശില്പത്തോട് കണ്ണി ചേരാനോ സിന്ധു ശ്രമിച്ചിട്ടില്ല. ഒരമ്മ മക്കളോട് പറയുന്ന കഥകളുടെ വരമൊഴിയാണ് കഥകളോരോന്നും. സിന്ധുവിന്റെ ആഖ്യാനശൈലിയും കഥാശില്പവും ഇനിയും മാറുമായിരിക്കാം. എന്നാല്‍ നാട്ടുനോവുകള് നെഞ്ചേറ്റുവാങ്ങി, കലര്‍പ്പില്ലാതെ കടലാസിലാക്കാനുള്ള അമ്മമനസ്സിന്റെ കൗതുകമുണ്ടല്ലോ-അതുമതി ഈ കഥാകാരിയെ പ്രതീക്ഷയോടെ വായിക്കാന്‍!”